സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

അനന്തരം നീയും...
ഒരു പുല്‍നാമ്പറുത്ത് പൂമരം നട്ടാലും നഷ്ടമായ പുല്‍നാമ്പിനെ ഓര്‍ത്ത് ഭൂമി കരയാതിരിക്കില്ല. ഒരു കപ്പലിറക്കിയാലും ഒരു ചെറു കല്ലെറിഞ്ഞാലും കടലത് സ്വീകരിക്കാതിരിക്കില്ല.
എനിക്കിപ്പോള്‍ അദ്ഭുതം തോന്നുന്നു. കാത്തിരുന്നവരൊന്നുമല്ല കടന്നു വരുന്നത്. നിന്നേയും ഞാന്‍ കാത്തിരുന്നിട്ടില്ല മുന്‍പൊരിക്കലും. എന്നാലിപ്പോള്‍ നിന്നെ മാത്രമാണു കാത്തിരിക്കുന്നത്. എത്രയോ സമയം ഇതിനു മുന്‍പുണ്ടായിരുന്നു. എത്രയോ വഴികള്‍ തുറന്നു കിടപ്പുണ്ടായിരുന്നു. ആ നേരത്തൊന്നും എന്റെ വഴിയേ നീ വന്നില്ല. ഇന്നിപ്പോള്‍ എവിടെ നിന്നോ ഒരു മാലാഖയെപ്പോലെ വന്നിരിക്കുന്നു. എന്നിട്ട് മനസ്സില്‍ മേഘക്കൂട്ടങ്ങള്‍ ഉണ്ടാക്കി അതില്‍ മുല്ലവള്ളികള്‍ കൊണ്ട് നീ ഊഞ്ഞാലും കെട്ടി. ഇപ്പോള്‍ അതിലിരുന്ന് നീ എന്റെ അത്മാവിനെ നോക്കി ചിരിക്കുന്നു. അപാരമായ ചിരി. ആ ചിരിയില്‍ എന്റെ ആത്മാവ് ആനന്ദം കൊള്ളുന്നു.
എനിക്കിപ്പോള്‍ അതിശയം തോന്നുന്നു. അടുത്തവരേക്കാള്‍ കൂടുതല്‍ നീ അടുത്തിരിക്കുന്നു. രണ്ട് രാവും രണ്ട് പകലും കൊണ്ട് നീ എന്നെ അളന്ന് കഴിഞ്ഞു. ഇപ്പോള്‍ ഞാനും നീയും ഒരേ ഊഞ്ഞാലില്‍ ഒരേ താളത്തിലെ ആടുന്ന രണ്ട് മാലഖമാര്‍. വെളുത്ത പ്രാവുകള്‍ നമ്മളെ നോക്കി കുറുകുന്നു. അവരെന്തോ പറഞ്ഞ് കളിയാക്കുന്നു. പിന്നെ പെട്ടന്ന് പറന്ന് പോകുന്നു. മുന്തിരി വള്ളികള്‍ താനേ പൂവിടുന്നു, പതിയേ അവ ആ പൂക്കള്‍ നമുക്ക് മേല്‍ പൊഴിക്കുന്നു. നമ്മള്‍ അന്യോന്യം പറഞ്ഞ്കൊണ്ടേയിരിക്കുന്നു. മനസ്സിന്റെ ആഴം അളന്ന്കൊണ്ടേയിരിക്കുന്നു.
ഞാന്‍ വീണ്ടും എഴുതാനൊരുങ്ങുന്നു. നിന്റെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് മാത്രമല്ല. എന്റെ മനസ്സിന്റെ ആവശ്യം കൂടി അറിഞ്ഞു കൊണ്ട് ഞാനെഴുതുന്നു.
ഞാനെന്റെ കണ്ണുകള്‍ തുറന്ന് പിടിക്കും എന്നാലും കാണുന്നവയിലെ വെളിച്ചമല്ല എന്നില്‍ പ്രതിഫലിക്കുന്നത്. പിന്നെ ഞാന്‍ പതുക്കെ ആരും കാണാതെ എന്റെ ചുണ്ടില്‍ വിരലുകള്‍ കൊണ്ട് തൊട്ട് നോക്കും. അപ്പോള്‍, എന്റെ വിരല്‍ തലപ്പില്‍ ഒരു പുഞ്ചിരിയുണ്ടാകും. നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ വിരിയുന്ന അതേ പുഞ്ചിരി... ഒരേ പുഞ്ചിരി...
ഹൃദയം ഇപ്പോള്‍ സുഖമുള്ള ഒരു അസ്വസ്തത അനുഭവിക്കുന്നു. എവിടെ നിന്നോ ഒരു ഊര്‍ജ്ജം എന്റെ സിരകളിലൂടെ പ്രവഹിക്കുന്നു. നീ വെറുമൊരു പരിചയക്കാരിയല്ല, നീ വെറുമൊരു കൂട്ടുകാരിയുമല്ല. പിന്നെ നീ എനിക്കാരാണു..? ഓ... ഒരു ഉത്തരത്തില്‍ ഒതുങ്ങാത്തതാണു ആ ചോദ്യത്തിനുള്ള മറുപടി.
ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിന്നെ ഞാന്‍ മനസ്സിലാക്കി, അതെ നിന്നെ ഞാന്‍ 'മനസ്സില്‍ ആക്കി' . ഇപ്പോള്‍ എന്റെ കയ്യില്‍ അനുരാഗത്തിന്റെ പുസ്തകമുണ്ട്. ഞാന്‍ മിഴികളടച്ച് നിന്നെയോര്‍ത്ത് അത് തുറക്കാന്‍ പോകുന്നു. ഇനി ഞാന്‍ തുറന്ന താളുകള്‍ നിന്നോട് സംസാരിക്കും. അനുരാഗത്തിന്റെ പുസ്തകം ലോകത്തിലെ എല്ലാ അനുരാഗങ്ങളുടെയും ഒരു പരിഛേദം അടങ്ങിയതാണു.
ഞാനിതാ തുറക്കുന്നു.. പേജ് 269 ഇവാന്‍ തുര്‍ഗനേവിന്റെ ആദ്യ പ്രണയം.
ഈ പേജില്‍ എനിക്ക് പറയാനുള്ള ചിലതുണ്ട്. ''സിനയ്ദയില്‍ നിന്ന് അകന്നിരിക്കുമ്പോള്‍ ഞാന്‍ ശരിക്കും വേദനിച്ചു. എനിക്ക് ഏകാഗ്രത നഷ്ടപ്പെട്ടു. അവളെക്കുറിച്ച് ചിന്തിച്ചിരിക്കുകയല്ലാതെ എനിക്ക് മറ്റൊരു ജോലിയും ചെയ്യാന്‍ സാധിച്ചില്ല. അവളുടെ അസാന്നിദ്യം എന്നെ ദുഖിപ്പിച്ചുവെങ്കിലും സാന്നിദ്ധ്യം എനിക്ക് ആശ്വാസം പകരുന്ന ഒന്നായിരുന്നില്ല. എനിക്ക് അസൂയ തോന്നുന്നു. എന്റെ അപ്രാധാന്യത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ തടയാനാവാത്ത ഏതോ ഒരു ശക്തി എന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു. മധുരോദാത്തമായ ഒരു വേദനയോടെയല്ലാതെ നിന്റെ മുഖം കാണുവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.''
ഇപ്പോള്‍ എനിക്ക് തോന്നുന്നു പ്രണയത്തിനിടയില്‍ നടക്കുന്നത് നന്മക്കും തിന്മക്കും അപ്പുറത്തുള്ള മറ്റെന്തോ ആണെന്ന്. നമുക്കിടയിലും അതാണു നടക്കുന്നത്. നീ ഒരു വെളിപ്പെടലായിരുന്നു എനിക്ക്. സമയം നോക്കാതെ എവിടെ നിന്നോ ഒരു തെന്നല്‍ പോലെ വന്ന് എനിക്ക് ചുറ്റും വലം വെച്ച് കൊണ്ടിരിക്കുന്ന മധുരമനോഹരം തെന്നല്‍.
നാളെയോട് കൂടി എല്ലാം അവസാനിക്കും എന്ന് കരുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. അങ്ങനെയാകാന്‍ നിനക്കും കഴിയില്ല. കാരണം നമ്മുടെ മനസ്സുകള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണെന്ന് എനിക്ക് തോന്നുന്നു. ഒന്നെനിക്ക് ഉറപ്പിച്ച് പറയാം. എന്റെ കാര്യത്തില്‍ ഇനി നിനക്ക് മറവിയുടെ വഴികളില്ല. എന്റെ ഓര്‍മക്കൂട്ടിലാണു എന്നെ നീ അടച്ചിരിക്കുന്നത് എന്നെനിക്കറിയാം. ജീവിതത്തിന്റെ ഏത് നിമിഷത്തില്‍ വേണമെങ്കിലും നിനക്കെന്നെ ഓര്‍ത്തെടുക്കാന്‍ കഴിയും.
ഇപ്പൊള്‍ ഞാന്‍ സംതൃപ്തനാണു നീ എന്നെ തെരഞ്ഞെടുത്തതില്‍, ഒരര്‍ത്ഥത്തില്‍ നീയും അങ്ങനെ തന്നെയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അടുത്തവരേക്കാള്‍ കൂടുതല്‍ നീ അടുത്തു
അറിഞ്ഞവരേക്കാള്‍ കൂടുതല്‍ നീ അറിഞ്ഞു
ഞാനും നീയും ഒരേ ദിശകളില്‍ ഓടുന്നവര്‍
ഞാനും നീയും ഒരേ ആശകളില്‍ ഒടുങ്ങുന്നവര്‍
നമ്മളെപ്പോഴും കാണുന്നില്ല
നമ്മളെപ്പോഴും മിണ്ടുന്നില്ല
എന്നാല്‍ നമ്മുടെ ആത്മാക്കള്‍
മിണ്ടുകയും കാണുകയും ചെയ്യുന്നു
നമ്മളിനി ഇങ്ങനെ തന്നെയാകുമോ..?
നമ്മളിനി ഇങ്ങനെ തന്നെയാകുമോ..?

എന്റെ പ്രണയക്കാഴ്ച.


നീ എനിക്കൊരു
മറഞ്ഞ കാഴ്ചയാണു
തെളിഞ്ഞു കൊണ്ടിരിക്കുന്ന
ഒരു നിറക്കാഴച,
പൂക്കളെ കാണുമ്പോള്‍
കാണാന്‍ മോഹിക്കുന്ന
കാഴ്ച,
മഴ നനയുമ്പോള്‍
നനയാന്‍ കൊതിക്കുന്ന
കാഴ്ച.
പരകോടി താരങ്ങളില്‍ നിന്ന്
തിളങ്ങുതൊക്കെയും
പെറുക്കിയെടുക്കാന്‍ കൊതിക്കുമ്പോള്‍
കൂടെക്കൂട്ടാന്‍ ആശിക്കുന്ന
കാഴ്ച.
കടല്‍ തേടുന്ന മീന്‍ കാണുന്ന
കാഴ്ച,
കൂട് നോക്കുന്ന കിളി കാണുന്ന
കാഴ്ച.
നീ എന്നിലൊരു
നിറഞ്ഞ കാഴ്ചയാണു
കണ്ടു തീരാത്ത
എന്റെ പ്രണയക്കാഴ്ച.

നീര്‍മാതളം പ്രതിഷേധത്തിലാണ്...

മാസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ പുന്നയൂര്‍ക്കുളം വഴി പോകുമ്പോള്‍ മാധവിക്കുട്ടിയുടെനീര്‍മാതളത്തെ ഒന്ന് കാണാമെന്ന് തീരുമാനിച്ചു. വായിച്ച് മാത്രം അറിഞ്ഞ ആ നീര്‍മാതളം പൂവണിഞ്ഞു നില്‍ക്കുന്ന ചിത്രമായിരുന്നു ആ വഴികളിലൂടെ കടന്ന് പോകുമ്പോള്‍ മസ്സിലുണ്ടായിരുന്നത്. കമലാ സുരയ്യയുടെ സ്മരണാര്‍ഥം നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മാണവും സ്ഥിതിയും ഒക്കെ അറിയുകയും ചെയ്യാം എന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു. വഴി കൃത്യമായി അറിയാത്തത് കൊണ്ട് ചോദിച്ചറിഞ്ഞ് അവിടെയത്തി. സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും സംശയം തോന്നി. ഇത് തന്നെ ആയിരിക്കുമോ.?? മുക്ക് വഴി തെറ്റിയോ.?? ഇല്ല, തെറ്റിയിട്ടില്ല. അതാ സാംസ്കാരികക്കാരും മന്ത്രിമാരും ചേര്‍ന്ന് വെച്ച തറക്കല്ല് അവിടെയുണ്ട്. (2010 ആഗ്സ്റ് 5നാണ് അത് സ്ഥാപിച്ചത്. ഇപ്പോഴും കല്ലിനും നിര്‍മ്മാണത്തിനും ഒരു അനക്കവുമില്ല.). അപ്പോള്‍ സ്ഥലം അത് തന്നെയാണെന്ന് ഉറപ്പിച്ചു. കുറച്ച് കൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു സര്‍പ്പക്കാവും വിഗ്രഹങ്ങളുമുണ്ട്. വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന തിട്ട ഇളകി തുടങ്ങിയിട്ടുണ്ട്. തിരിതെളിക്കാത്തത് കൊണ്ട് വിളക്കുകള്‍ വറ്റി വരണ്ട് പൊടി പിടിച്ച് ഇരിപ്പുണ്ട്. ചുറ്റുപാടും തിരഞ്ഞ് നോക്കി. ഞങ്ങള്‍ മൂന്ന് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി. പിന്നെ മേലോട്ട് നോക്കി. സര്‍പ്പക്കാവിനോട് ചേര്‍ന്ന ഇലഞ്ഞിക്കടുത്ത് നില്‍ക്കുന്ന നീര്‍മാതളം ഇനി പൂക്കാന്‍ മസ്സില്ലെന്ന മട്ടില്‍ ആകാശത്തേക്ക് വിരലുകള്‍ ചൂണ്ടി നില്‍ക്കുന്നത് പോലെ ചില്ലകള്‍ ചിതറി നില്‍ക്കുന്നു. പൂക്കുന്ന സമയം ആയിരിക്കില്ല അതുകൊണ്ടാകും ഇങ്ങയൈന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. സംശയം തീര്‍ക്കാമെന്ന് കരുതി അവിടെ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളോട് ചോദിച്ചു. അപ്പോള്‍ അവരും പറഞ്ഞു. ഈ മരം എപ്പോഴും ഇങ്ങ കൊമ്പുകള്‍ മാത്രമായി നില്‍ക്കുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്.
ജീവിച്ചിരുന്നപ്പോഴും വേദിപ്പിച്ചു...
മരിച്ച് മണ്ണായപ്പോഴും അത് തുടരുന്നു...
വെറുതേയല്ല നീര്‍മാതളം പൂക്കാത്തത്. മസ്സിനു അര്‍ബുദം ബാദിച്ചവരും അസഹിഷ്ണുക്കളും ജീവിക്കുന്ന ഈ മണ്ണില്‍ ഇനി ആര്‍ക്ക് വേണ്ടി പൂക്കണം.
സുരയ്യ നക്ഷത്രം പ്രണയിച്ച നീര്‍മാതളം പ്രതിഷേധത്തിലാണ്...
സുരയ്യ നക്ഷത്രത്തേ പ്രണയിച്ച ഞങ്ങളും...

സ്വന്തമായൊരു പ്രേമലേഖനം.!!

എന്നാണിനി എനിക്ക് സ്വന്തമായൊരു പ്രേമലേഖനം എഴുതാനാകുക.?
ഇതിനര്‍ത്ഥം ഞാനിതുവരെ പ്രേമലേഖനം എഴുതിയിട്ടില്ലാ എന്നല്ല. ഒരുപാടെഴുതിയിട്ടുണ്ട്, ലേഖനമായും കവിതയായും ഒത്തിരി. പക്ഷേ, ഒന്നും എനിക്ക് വേണ്ടിയായിരുന്നില്ല. സുഹൃത്തുക്കള്‍ അവരുടെ ലൈനുകള്‍ക്കായി എഴുതിപ്പിക്കുന്നത്. തികഞ്ഞ ആത്മസംതൃപ്തിയോടെ എഴുതുകയും അത് വായിച്ചിട്ട് അവളുമാര്‍ക്ക് ഇഷ്ടമായെന്നും പറഞ്ഞ് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നിര്‍വൃതിയും ആനന്ദവുമാണുണ്ടാകാറ്. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് ക്ഷമിക്കണം, എഴുതി വരുന്നത് പ്രേമലേഖനത്തെ കുറിച്ചാണ്.
ഞാന്‍ സ്വന്തമായൊരു പ്രേമലേഖനം എഴുതാനുള്ള ശ്രമത്തിലാണ്. അപ്പോഴും ഒരു പ്രശ്നം ബാക്കിയുണ്ട്, ആര്‍ക്കാണെഴുതുക.? ഹൈ വോള്‍ട്ടേജ് കാരണം പല ലൈനുകളും കത്തിപ്പോയി. ചിലതൊക്കെ ആരൊക്കയോ ഫീസൂരി കൊണ്ട് പോയി. എന്നാലും ആരെങ്കിലുമൊക്കെ എന്റെ പ്രേമലേഖനത്തിനായി കാത്തിരിക്കുന്നുണ്ടാകും എന്ന വിശ്വാസത്തോടെ എഴുതുന്നു.
സ്വന്തമായൊരു പ്രേമലേഖനം.!!
പ്രണയത്തിനു വേണ്ടി ചെവിയറുത്തവരേയും കണ്ണ് ചൂഴ്ന്നവരേയും കരളുരുക്കിയവരേയും ഹൃദയം പുകക്കിട്ടവരേയും വിഷം കഴിച്ചവരേയും പൂമരത്തില്‍ തൂങ്ങിയാടിയവരേയും അങ്ങനെ പ്രണയത്തിന്റെ രക്തസാക്ഷികളെ മുഴുവനും അനുസ്മരിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ.
ഹൃദയമിടിപ്പ് ഇപ്പോള്‍ അല്‍പം വേഗത്തിലാണ്. സ്വന്തമായെഴുതുന്ന പ്രേമലേഖനത്തിന്റെ വിധിയെന്താകും എന്ന ഭയമാണ് കാരണം. ആരൊക്കയോ പറഞ്ഞു കേട്ടിട്ടുണ്ട് പ്രേമിക്കണമെങ്കില്‍ ധൈര്യം വേണമെന്നും അത് ആണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നുമൊക്കെ. അതു ശരിയാണ് നേരത്തെ പറഞ്ഞ പോലെ ചെവിയറുക്കാനും, കണ്ണ് ചൂഴ്ന്നെടുത്ത് കാമുകിക്ക് കാഴ്ചവെക്കാനും നല്ല ധൈര്യം വേണം.
എന്റെ പ്രേമഭാജനമേ...
രണ്ട് ചെവികളുണ്ടെനിക്ക് അതിലൊന്ന് നിനക്ക് തന്നാല്‍ മറ്റവനു കൂട്ടായി ആരാണുണ്ടാകുക. രണ്ട് കണ്ണുകളുണ്ടെനിക്ക് അതില്‍ ഒന്ന് നിനക്ക് ചൂഴ്ന്നെടുത്ത് തന്നാല്‍ പാവം ഞാനൊരു ഒറ്റക്കണ്ണനാകും. മാത്രമല്ല, പോയ ചെവിയെക്കുറിച്ചും കണ്ണിനെക്കുറിച്ചും ഓര്‍ത്ത് പാവം ആ ഒരു കണ്ണ് ഒറ്റക്ക് കരയുന്നതെങ്ങനെ സഹിക്കും. അതുകൊണ്ട് കണ്ണും ചെവിയുമൊന്നും ഞാന്‍ തരാന്‍ പോണില്ല. ഇനിയുള്ളത് ഒരു ഹൃദയവും പിന്നെ കരളുമാണ്. രണ്ടും ഫ്രഷ് ആണ് ഞാനായിട്ട് ആര്‍ക്കും കേറി നിരങ്ങാന്‍ കൊടുത്തിട്ടില്ല. പിന്നെ ചിലരൊക്കെ വന്നിരുന്നു വിരുന്നുകാരികളായി അവരു വല്ല നാരങ്ങാ വെള്ളമോ കാപ്പിയൊ ഒക്കെ കുടിച്ചിട്ട് പോകും അധിക ദിവസം ഞാന്‍ നിര്‍ത്താറില്ല. അതുകൊണ്ട് തന്നെ ഒരു ആയുഷ്കാല സല്‍കാരത്തിന് സര്‍വ്വ സജ്ജമാണ് എന്റെ ഹൃദയകോവില്‍.
ഞാനിതാ നിനക്ക് വേണ്ടി മലര്‍ക്കെ തുറന്നിടുന്നു. ആജീവനാന്ത വിരുന്നുകാരിയായി കടന്നു വരുമോ നീ.?
എന്റെ പ്രേമഭാജനമേ...
മനസ്സില്‍ മധുരമലരുകള്‍ മൊട്ടിട്ട്... പൂക്കാലമായി... തേന്‍ വണ്ടുകളും പൂമ്പാറ്റകളുമായി... ഇതെന്നും ഇങ്ങനെയായിരിക്കാന്‍ എന്റെ മധുര മനോഹര മാദക തിടമ്പേ നീ എന്നാണ് വരുന്നത് എന്നെ പ്രണയിക്കാന്‍..?
എന്റെ പ്രേമഭാജനമേ...
സുന്ദര സുരഭില നയന മനോഹരീ...
നിനക്കെന്താണ് ഞാന്‍ നല്‍കേണ്ടത്. കഥകൊണ്ടൊരു സ്വര്‍ഗം കവിത കൊണ്ടതിലൊരു കൊട്ടാരം പിന്നെ എന്റെ ചുംബനങ്ങള്‍ കൊണ്ട് നിന്റെ കാതിലും കഴുത്തിലും കയ്യിലും കാലിലും തങ്കക്കമ്മലും വജ്രമാലയും സ്വര്‍ണ്ണവളയും വെള്ളിക്കൊലുസ്സും ഒക്കെതരാം...
ഓ... എന്റെ പ്രേമഭാജനമേ, ഞാന്‍ മറന്നു. കാലം മാറിയത് ഞാന്‍ മറന്നു. ഇന്നത്തെ കിളികള്‍ക്ക് കാല്‍പനികതയുടെ പൂമരക്കൊമ്പില്‍ കൂട് കൂട്ടാന്‍ വല്ല്യ താല്‍പര്യമില്ലെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അത് മാത്രമല്ല സ്വര്‍ണ്ണത്തോടും വലിയ ഭ്രമം ഇല്ലെന്നാണ് അറിവ്. ഇനിയിപ്പൊ ഞാനെന്ത് ചെയ്യും.? നിന്റെ ഇഷ്ടങ്ങള്‍ എന്നെ അറിയിക്കുക. എന്റെ സ്വന്തം പ്രേമലേഖനത്തിന് ഒരു മറുപടി തരണമല്ലോ എന്റെ സ്വര്‍ഗ സുന്ദരീ നീ...
ഇന്നത്തെ കാലത്തിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ബോളിവുഡ് സിനിമ കണ്ട് സിക്സ് പാക്ക് ഭ്രമം ബാധിച്ച കൂട്ടത്തിലാണ് നീയെങ്കില്‍ ഒരു കാര്യം പറയാനുണ്ട്. സിക്സ് പാക്കൊന്നും എനിക്കില്ല തരക്കേടില്ലാത്ത ഒരു പാക്കുണ്ട്. പടച്ചോന്‍ സഹായിച്ച് വല്ല്യ കുഴപ്പമൊന്നും ഇല്ലാത്ത ശരീരവും ഉണ്ട്. തൊലിയുരിഞ്ഞ ഇറച്ചിക്കോഴിയെപ്പോലെ മസിലൊന്നും എനിക്കില്ല. എന്നാലും ആരോഗ്യ ദൃഢഗാത്രനാണ്. മീശ അല്‍പം കുറവാണ്. തീരെ ഇല്ലെന്നു തന്നെ പറയാം. ആറടി പൊക്കം ഒന്നും ഇല്ല. ഒരു അഞ്ചര ഒപ്പിക്കാമെന്ന് തോന്നുന്നു. എനിക്കീ നിറവും നീളവും ജാതിയും ജാതകവും ഒന്നും പ്രശ്നമല്ല. പെണ്ണായിരിക്കുക. കവിളുകളുടെ സ്നിഗ്ദതയും കണ്ണിന്റെ കരിമഷിക്കറുപ്പും ചുണ്ടിന്റെ ചുകപ്പും... ഞാനധികം എഴുതുന്നില്ല ആരുടെയെങ്കിലും കയ്യില്‍ കിട്ടി ഈ പ്രേമലേഖനം വായിച്ചാല്‍ അവരൊക്കെ എന്ത് വിചാരിക്കും.
എന്റെ പ്രേമ സുരഭില സുന്ദരീ...
എന്നെ പ്രണയിക്കുക എന്നാല്‍ എന്നെ മാത്രം പ്രണയിക്കുക എന്നല്ല അര്‍ഥം. എന്റെ ലോകത്തെക്കൂടി പ്രണയിക്കാനാകണം. എന്റെ ലോകത്ത് നീ ഓടിക്കളിക്കണം, പാറിപ്പറക്കണം, നീന്തിത്തുടിക്കണം... എന്റെ ലോകത്തെ നീ നിന്റേതു കൂടിയാക്കണം. അപ്പോഴൊരു സംശയം ബാക്കിയാണ് നിനക്ക്, അല്ലേ.? നിന്റെ ലോകത്തിനൊരു വിലയുമില്ലേ എന്ന സംശയം.
എന്നെ പ്രേമിക്കാനുള്ള മനസ്സുണ്ടാകുന്നു എന്നതിനര്‍ത്ഥം എന്റെ ലോകത്തോട് ചേരാന്‍ പോന്ന ലോകമാണ് നിന്റേത് എന്നാണ്. അത് കൊണ്ട് അത്തരമൊരു സംശയത്തിന്റെ ആവശ്യമില്ല.
എന്റെ പ്രേമമയീ...
നിന്റെ വലതു ചെവിക്ക് താഴെയാണോ.? നിന്റെ മൂക്കിനു ഇടത് വശത്താണോ.? നിന്റെ ഇടത് കൈമുട്ടിനു താഴെയാണോ.? നിന്റെ കണങ്കാലിലാണോ.? ആ കറുത്ത മറുകുള്ളത് കാക്കാപുള്ളിയുള്ളത്.
എന്റെ പ്രേമ പ്രഭാകിരണമേ...
എന്റെ ഹൃദയകോവിലിലെ ആജീവനാന്ത വിരുന്നുകാരിയാകുമോ നീ...?
അങ്ങനെയാകാമെങ്കില്‍ ഞാന്‍ ചില വാഗ്ദാനങ്ങള്‍ തരുന്നു. നിത്യദാസികളായ സഹധര്‍മിണികളോട് അനുരാഗിതരാകാന്‍ മടികാണിക്കുകയും പകരം ഒളിച്ചുമാറി പഞ്ചാര പരമത•ാരാകുകയും ചെയ്യുന്നവരുണ്ട്. അവരെപ്പോലെ ആയിരിക്കില്ല ഞാന്‍ . എനിക്കെപ്പോള്‍ നിന്നെ സ്നേഹിക്കാന്‍ തോന്നുന്നുവോ അപ്പോള്‍ ഞാന്‍ സ്നേഹിതനാകും. എപ്പോഴാണോ എനിക്ക് അനുരാഗത്തിലാകാന്‍ തോന്നുന്നത് അപ്പോള്‍ ഞാന്‍ അനുരാഗിയാകും. എപ്പോഴാണോ എനിക്ക് നിന്നെ പ്രണയിക്കാന്‍ തോന്നുന്നത് അപ്പോള്‍ ഞാന്‍ പ്രണയപുരുഷനാകും.
എന്റെ പ്രേമ കല്ലോലിനീ...
നീ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും ഇവനെന്താ എല്ലാ തികഞ്ഞവനാണോ എന്ന്.
ചക്കരേ... നൂറില്‍ നൂറു തികഞ്ഞ ആണൊരുത്തനൊന്നുമല്ല ഞാന്‍. നൂറില്‍ പാസ്സ് മാര്‍ക്കിനായുള്ള പരിശ്രമത്തിലാണ്. നാരങ്ങാ വെള്ളവും കാപ്പിയും കുടിക്കാനെത്തിയ വിരുന്നുകാരികള്‍ പറഞ്ഞതോര്‍ക്കുന്നു. ''You are very sensitive. വേഗം ദേഷ്യം വരും, വേഗം സങ്കടം വരും. വെറുതേ തര്‍ക്കിക്കും. പരസ്യമായി തോറ്റ് കൊടുക്കില്ല. വട്ടുമുണ്ട്, മൂച്ചിപ്പിരാന്ത്.'' ഇങ്ങനെ എനിക്ക് മനസ്സിലാകുന്നതും മനസ്സിലാകാത്തതുമായ ഭാഷയില്‍ വിരുന്നുകാരികളുടെ കണ്ടെത്തലുകള്‍. ഇനിയുമുണ്ട് കുറേയെണ്ണം ഒക്കെ മറന്നു. അതല്ലെങ്കിലും അങ്ങനെയാണല്ലോ സ്വന്തത്തിന്റെ കുറവുകള്‍ ആരെങ്കിലും ഓര്‍ത്ത് വെക്കുമോ.?
എന്റെ പ്രണയപുഷ്പമേ...
നീല പൂക്കള്‍ നിറഞ്ഞ താഴ് വാരത്തിലേക്ക്...
തീരവും ഓളവും പ്രണയത്തിലാകുന്നിടത്തേക്ക്...
നിലാവ് നിറഞ്ഞൊഴുകുന്ന പൂമരച്ചുവട്ടിലേക്ക്...
കുന്നിന്‍ മുകളിലെ ചായക്കടയിലേക്ക്...
ഉമ്മകളൊഴുകുന്ന ഉദ്യാനത്തിലേക്ക്...
വരൂ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്ന് നോക്കാം... അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും. സോളമന്‍ സോഫിയക്ക് വാഗ്ദാനം ചെയ്ത അതേ പ്രേമം ഞാന്‍ നിനക്ക് തരും...
എന്റെ പ്രേമ മലരേ...
സൈറാഭാനുവിന്റെ സൌന്ദര്യവും, അഞ്ജലിയുടെ നിഷ്കളങ്കതയും, നന്ദിനിയുടെ കുട്ടിത്തവും, മറിയമിന്റെ ബുദ്ധിവൈഭവവും, സുഹറയുടെ കവിഭാവനയും, സഹനയുടെ പുഞ്ചിരിയും, ആയിശയുടെ കുറുമ്പും, തസ്ളീനയുടെ കാന്ത ശക്തിയും എല്ലാം ചേര്‍ന്ന ഒരു പ്രണയ പ്രസ്ഥാനമാണ് നീയെന്ന് ഞാനറിയുന്നു.
ഓ ഇതൊക്കെ ആരാണെന്ന് ആലോചിക്കുകയാകുമല്ലേ നീ. ഇതാണ് ഞാന്‍ നേരത്തേ പറഞ്ഞ വിരുന്നുകാരികളില്‍ പ്രമുഖകള്‍.
എന്റെ പ്രേമ മനോഹരീ...
ഈ പ്രേമലേഖനത്തിനു മറുപടി കിട്ടിയാല്‍ ഞാനെന്നും രാത്രി നിന്നെ കാണുവാനെത്തും. നിന്റെ ഉറക്കമുറിയിലേക്ക് ഒരു നിശാശലഭം കണക്കെ ഞാന്‍ ഒളിച്ചു വരും. ഒരു മിന്നാമിന്നു കണക്കേ ഞാന്‍ തിളങ്ങും. നിന്റെ നിദ്രയുടെ അവസാന അദ്ധ്യായത്തില്‍ ഞാനിങ്ങനെ കുറിച്ചിടും.
'' ഞാന്‍ വന്നിരുന്നു, നിദ്രാവിഹീനമായ എന്റെ രത്രികള്‍ക്ക് അവസാനമില്ല. നിന്റെ കണ്‍മയക്കം പോലും എത്ര മനോഹരം. ഞാനെന്നും വരും, കാമലീലകള്‍ക്കല്ല. നമ്മുടെ പ്രണയ പ്രതിജ്ഞ പുതുക്കാന്‍.''
പ്രണയപൂര്‍വ്വം
പ്രണയാന്വേഷകന്‍.

ആയിശാ എനിക്ക് ദാഹിക്കുന്നു.

വരണ്ടുണങ്ങിയ ചുണ്ടില്‍ അല്‍പം ദാഹജലം പകരൂ...
ആയിശാ മരണത്തെ എനിക്ക് ഭയമില്ല നിന്റെ മടിയില്‍ കിടന്നാകുമ്പോള്‍ ഞാനതില്‍ മറ്റൊരു ജീവിതം കാണുന്നു.
ആയിശാ എനിക്ക് ദാഹിക്കുന്നു.
നീ എങ്ങോട്ട് പോകുന്നു.? വെള്ളമെടുത്ത് വരുമ്പോഴേക്കും ഞാന്‍ മരിക്കുമോ ആയിശാ..? എന്നെക്കൂടി കൊണ്ടു പോകൂ... നിനക്കെന്നെ ഒറ്റയ്ക്ക് കൊണ്ട് പോകാന്‍ കഴിയുമോ.? യാ.. അല്ലാഹ്
ആയിശാ നീ എന്നെ മുറുക്കി പിടിക്കുമോ, എന്നെ നിന്നോട് ചേര്‍ത്ത് പിടിക്കുമോ.? വലത് കൈക്ക് മുകളില്‍ പിടിക്കരുത്. അവിടെ വെടിയുണ്ട തറച്ച് വൃണം പഴുത്തിരിക്കുന്നു, എനിക്ക് നോവും.
ഇങ്ങ് അടുത്ത് വരൂ, നിന്റെ തോളിലൂടെ ഞാനെന്റെ ഇടത് കൈയ്യിടാം അതാകുമ്പോള്‍ മുറിഞ്ഞ് പോയ ഇടതു കാലിന് പകരം നിന്റെ ശരീരം എനിക്ക് താങ്ങാകും. ഇതെന്തു പറ്റി നിന്റെ കണ്ണിനു താഴെ ഒരു മുറിവുണ്ടല്ലോ, രക്തം ഒലിക്കുന്നു.
ആയിശാ എനിക്ക് ദാഹിക്കുന്നു.
എന്നെ ഇവിടെ തനിച്ചാക്കി പോകല്ലേ. അടുത്ത് വരൂ ആയിശാ, ഇവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ എനിക്ക് കഴിയില്ലെന്ന് നിനക്കറിഞ്ഞൂടെ.
ആയിശാ എനിക്ക് ദാഹിക്കുന്നു.
ഇപ്പോഴത് മരണത്തിന് മുന്‍പുള്ള അവസാന തുള്ളിക്കായുള്ള ദാഹമാണ്. എന്നുമെനിക്ക് അടങ്ങാത്ത ദാഹമാണ് ആയിശാ...
ഒരു ദാഹവും ശമിച്ചില്ല ഇതുവരെ, ഒടുവിലിതെങ്കിലും...?
ഉമ്മയുടെ മാറില്‍ നിന്നും അമ്മിഞ്ഞ നുണഞ്ഞ് ദാഹം തീര്‍ക്കും മുന്‍പ് ആരൊക്കയോ ചേര്‍ന്ന് ആ മാറിടം പിളര്‍ന്നിരുന്നു. മുട്ടിലിഴഞ്ഞ് കാലം കഴിക്കുമ്പോള്‍ ദാഹം ബാക്കിയായിരുന്നു. തുണികൊണ്ട് മണ്ണില്‍ കുറ്റി തറച്ച് ഉയര്‍ത്തിയ കൂടുകള്‍ക്കുള്ളില്‍, ചുറ്റും വലിഞ്ഞു കെട്ടിയിരിക്കുന്ന ആ പിണഞ്ഞ കമ്പിവേലികള്‍ക്കുള്ളില്‍ എത്രയെത്ര ദാഹങ്ങളാണ് ഞാനും നീയും സഹിച്ചത്. വല്ലപ്പോഴും എറിഞ്ഞു തരുന്ന പൊതിച്ചോറില്‍ പങ്ക് വെച്ച് ബാക്കിയാകുന്ന ആ കടലാസ് ചേര്‍ത്ത് പട്ടം പറത്താനൊരുങ്ങുമ്പോള്‍ വട്ടമിട്ട് പറക്കുന്ന കറുത്ത വിമാനങ്ങള്‍ എത്ര വട്ടമാണ് ആകാശത്ത് പട്ടത്തിന്റെ വഴിമുടക്കിയത്.
ആയിശാ എനിക്ക് ദാഹിക്കുന്നു.
ഒടുങ്ങാത്ത ഈ ദാഹങ്ങളൊക്കെയും ഇന്നത്തോടെ ഒടുങ്ങുമോ.?
എന്റെ രക്തം കൊണ്ട് മാത്രം ഈ നാടിന്റെ സ്വാതന്ത്ര ദാഹം ശമിക്കുമോ ആയിശാ. റുബീനയും ശാരിക്കും അബൂദ്ദറും ഒക്കെ വേലിക്ക് പുറത്ത് ചാടി കോപ്പ് കൂട്ടുന്നുണ്ട്. ഈ ദാഹത്തിനിനി അതികമായസ്സില്ല.
ആയിശ നീ എന്തിനാണ് കരയുന്നത്. ഒരു കാലു മാത്രമല്ലേ എനിക്ക് നഷ്ടമായിട്ടൊള്ളൂ. ആയുസ്സുണ്ടെങ്കില്‍ ശൈഖ് യാസീനെപ്പോലെ ഞാനെന്റെ അവസാനം ശ്വാസം വരേയും പൊരുതും. ഒരു ദാഹവും ഇനി ബാക്കിയാകാന്‍ പാടില്ല. ആയിശാ കരയല്ലേ... ഞാനിത് ആഗ്രഹിക്കുന്നു. നീ കാണുന്നില്ലേ അതാ ആകാശത്ത് പച്ചക്കിളികളും മുല്ലപ്പൂക്കളും തേനരുവികളും നമ്മളെ നോക്കുന്നത്...
ആയിശാ.... യാ അല്ലാഹ്...
അവളെന്റെ ചുണ്ടിലേക്ക് അടുക്കുമ്പോഴേക്കും ഞാനിങ്ങ് എത്തിയിരുന്നു. കണ്ണിനു താഴെ മുറിഞ്ഞ ചോരപ്പാടുകള്‍ അവളുടെ ചുണ്ടിനെ ഒന്നുകൂടി ചുവപ്പിച്ചിരുന്നു.
'അബ്ദുല്ലാ... അബ്ദുല്ലാ..'
'ഉബൈദല്ലേ ആ ഓടി വരുന്നത്, എന്നെയാണല്ലോ അവന്‍ വിളിക്കുന്നത്. ഉബൈദ് നീ വളരെ സന്തോഷത്തിലാണല്ലോ.'
' ഈ സ്വര്‍ഗത്തില്‍ നമുക്ക് സന്തോഷം മാത്രമല്ലേയൊള്ളൂ, അബ്ദുല്ലാ നിനക്കൊരു സന്തോഷ വാര്‍ത്ത'
'പറയൂ ഉബൈദ് എന്താണത്.?'
'നിന്റെ ആയിശ വരുന്നു.'
'യാ അല്ലാഹ്.. അവള്‍ എവിടെയെങ്കിലും വരി നില്‍ക്കുകയാണോ ഉബൈദ്.?'
'അല്ല അവള്‍ നേരെ ഇങ്ങോട്ടാണ് വരുന്നത്, നിന്റെ ആയിശ രക്തസാക്ഷിയാണ്.'
' അല്‍ ഹംദുലില്ലാഹ്'
' തെല്‍ അവീവിലെ IDFന്റെ ക്യാമ്പിലേക്ക് നീല ജീന്‍സും വെളുത്ത ടീ ഷര്‍ട്ടും ചുണ്ടില്‍ ചുകപ്പും കവിളുകളില്‍ പനിനീര്‍ പൂവിന്റെ നിറവും പൂശിയാണവള്‍ കടന്നു ചെന്നത്. കയ്യില്‍ മുറുക്കിപ്പിടിച്ച റോസാപ്പൂവ് കാവല്‍ നില്‍ക്കുന്നവന്റെ കവിളില്‍ താലോടിയവള്‍ അകത്ത് കടന്നു, പിന്നെ നിമിഷ നേരം കൊണ്ട് പൊട്ടിച്ചിതറി 14 എണ്ണം തീര്‍ന്നു.
ദാ നിന്റെ ആയിശ എത്തിയല്ലോ.'
'എന്റെ അബ്ദുല്ലാ നിന്റെ ദാഹമൊക്കെയും തീര്‍ന്നുവോ..?'
'ഇല്ല ആയിശാ ഒരു ദാഹമിപ്പോഴും ബാക്കിയായുണ്ട്.'
അബ്ദുല്ല ആയിശയുടെ അരക്കെട്ടിലേക്ക് കൈ ചേര്‍ത്ത് പിടിച്ചു. ഇടത് കണ്ണിനെ മറച്ച് വീണു കിടക്കുന്ന അവളുടെ മുടിത്തലപ്പുകള്‍ മൃദുലമായി മാറ്റി.
ആയിശ അബ്ദുല്ലയുടെ കണ്ണുകളിലേക്ക് നോക്കി. 'ഒരു ദാഹമിപ്പോഴും ബാക്കിയായുണ്ട്.'
ആയിശയുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുമ്പിച്ചു...
സ്വര്‍ഗീയ സദസ്സിലെ ഉര്‍വ്വശിമാര്‍ നാണത്താല്‍ കണ്ണുകള്‍ താഴ്ത്തി. താഴ് ഭാഗത്ത് കൂടി ഒഴുകുന്ന അരുവികള്‍ പുളകിതരായി...
ഭൂമിയില്‍ നിന്നിനിയും ആയിശമാരും അബ്ദുല്ലമാരും സ്വര്‍ഗത്തിലേക്ക് ഉയിര്‍കൊള്ളട്ടെ.

ഈ പതിനാലാം രാവില്‍ ഉറങ്ങാതെ

ഈ പതിനാലാം രാവില്‍ ഉറങ്ങാതെ
നാളെക്കുള്ള പൂവില്‍ ഉമ്മവെച്ച്
പനിനീര്‍ നിറത്തിലുള്ള പഞ്ഞിക്കരടിയെ കെട്ടിപ്പിടിച്ച്
ആരൊക്കയോ ചാറ്റല്‍ നനയുന്നു,
ഒരു പ്രണയം ഇവിടെ വില്‍ക്കാനുണ്ട്
ഒപ്പം പുല്ലുമുളക്കാത്ത ഹൃദയം സൗജന്യം തരാം
അതിനു മുന്‍പൊരു ഉപാധിയുണ്ട്
നാളെ മാത്രമല്ല മറ്റന്നാളും പിന്നെയങ്ങോട്ടെന്നും
എനിക്കും നിനക്കും പ്രണയദിനങ്ങളായിരിക്കണം.